Friday, December 11, 2009

യാഗാഗ്നി

നിന്നെക്കുറിച്ചോര്‍ത്തു തേങ്ങാത്ത രാത്രികള്‍
ഇന്നെനിക്കില്ലെന്റെ പൊന്മകളേ
പൊട്ടിച്ചിരിച്ചു നടക്കുന്ന നിന്നുള്ള-
മഗ്നിയെരിയുന്ന യാഗശാല.

സ്വപ്നങ്ങള്‍ ദുഃഖങ്ങള്‍ എല്ലാമൊരുമിച്ചു
യാഗാഗ്നിതന്നിലര്‍പ്പിക്കവേ
നിന്റെ മിഴിനീരിലഗ്നിയണഞ്ഞു.
നിനക്കായിനല്‍കുവാനിന്നെനി-
ക്കൊരുതുള്ളിക്കണ്ണീരു കൂടിയില്ല.

ഉള്ളില്‍ക്കരഞ്ഞു ചിരിക്കുന്ന നിന്‍

കള്ളച്ചിരിയും മനോഹരമോമലേ....

പൊട്ടിയവീണക്കമ്പിയെടുത്തച്ഛന്‍

ഇന്നലെയല്ലേ കുടക്കമ്പികെട്ടീ.
അന്നന്നു നമ്മള്‍ പകുത്ത ദുഃഖങ്ങളില്‍
ഓര്‍മ്മയായ് കേഴുകയാണിന്നു നീ.

മൌനങ്ങളൊക്കെയും ചേര്‍ത്തുവെച്ചോ
മൌനത്തില്‍ നീയിന്നുറങ്ങിടുന്നു.
പൊന്നനുജത്തിക്കു നല്കാതെപോയൊര-
പ്പൊന്നുമ്മയോര്‍ത്തവള്‍ കേഴുന്നിതിന്നും.

രാമായണത്തിലുറങ്ങുന്ന വാക്കുകള്‍
നിന്നെയോര്‍ത്തോര്‍ത്തു പിടയുന്ന സന്ധ്യകള്‍
ഒക്കെ മറന്നോ കടന്നുപോയ് നീ.

നീ മാത്രമറിയുന്ന നിന്‍ പ്രണയം
പറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.

കേഴുന്നൊരെന്നമ്മതന്‍ ചിത്രം
ഉള്ളില്‍ നിറഞ്ഞു വിതുമ്പിനില്ക്കേ
കൊല്ലുവതെങ്ങനെ ഞാനെന്നെ??

Sunday, September 13, 2009

ആറരയുടെ വണ്ടി

ആറരവയസ്സു പ്രായമുള്ളപ്പോഴാണോ എന്നറിയില്ല
ആറരയ്ക്കുള്ള തീവണ്ടിയില്‍ ആദ്യമായി യാത്രചെയ്തത്
ആകാശത്തിന്റെ സീമന്തരേഖയില്‍ തിലകമുണ്ടായിരുന്നു
ആലുവാപ്പുഴയിലവള്‍ കണ്ണാടി നോക്കുന്നതും ഞാന്‍ കണ്ടു
മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരുമാകുന്ന
മായാജാലവും ആദ്യം കണ്ടത്
ആറരയ്ക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്തപ്പോഴാണ്‌
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ
ചിലപ്പോള്‍
പുഴവെള്ളത്തിന്‌ ചെളിനിറമായിരുന്നു
മറ്റുചിലപ്പോള്‍ തെളിനിറവും
അപ്പോഴെല്ലാമാറരയുടെ വണ്ടി
പുഴയുടെ മേലേ നീണ്ടുകിടന്ന
അതേ പാളത്തിലൂടെയാണോടിയത്
പിന്നീടു ഞാന്‍ ആറരയുടെ വണ്ടിയില്‍
യാത്രചെയ്യുമ്പോള്‍ എനിക്ക് എന്തായാലും ആറര വയസ്സല്ല പ്രായം
എങ്കിലും ഓര്‍മ്മകളില്‍ ആവിപാറുന്നു...
ഒരിക്കല്‍ ആറരയുടെ വണ്ടി കിട്ടാതെവന്നപ്പോള്‍
സ്റ്റേഷന്‍ മാസ്റ്ററോടു (ഞാന്‍)തിരക്കി
അന്നാണ്‌ ഞാനാദ്യമായറിയുന്നത്
ആറരയുടെ വണ്ടി അഞ്ചരയുടെ വണ്ടിയാണെന്ന്‌
വെറുതേയല്ല കാലമിത്രയായിട്ടും
വീട്ടിലെ ഭിത്തിയില്‍ തൂങ്ങിച്ചത്തുകിടക്കുന്ന
ഘടികാരത്തിലെ ആറരമണിമാറാത്തതും
ജാതകം നോക്കുവാനല്ലെങ്കിലും
ചത്തക്ലോക്കിനെ സംസ്കരിക്കാത്തതും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും
ആറരയുടെ വണ്ടിയെ അഞ്ചരയുടെ വണ്ടിയെന്ന്‌
മാറ്റിപ്പറയാന്‍ എന്റെ നാവു വഴങ്ങുന്നില്ല
അതുകൊണ്ടത്രേ മറ്റുള്ളവരും
ആറരയുടെ വണ്ടിക്കുപോകുവാന്‍
അഞ്ചരയ്ക്കെത്തുന്നത്.

Tuesday, September 8, 2009

ഞാന്‍ ഇവിടെന്തെങ്കിലും കുറിക്കും മുമ്പ്
അവിചാരിതമായി ഭൂലോകത്തെത്തിയ എന്നെ ഒരു സ്ഥിരം വരത്തുപോക്കുകാരിയും ഭൂലോക വായനക്കാരിയുമാക്കിയ,സ്വന്തമായൊരു ഇടം ഭൂലോകത്തു കണ്ടെത്തുവാന്‍ പ്രചോദനമായ ശ്രീ വികടശിരോമണിക്ക്
നന്ദിയുടെ ഒരു വാക്ക്...